Menu Close
സ്വാതത്ര്യം … സമ്മതം … സ്വർഗാരോപണം
September 1, 2020

ഫാ. അരുണ്‍ കലമറ്റത്തില്‍ 2020 September-Page 7

ലോകത്തിലിന്ന് ഏറ്റവുമധികം തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള അപനിര്‍മ്മിക്കപ്പെട്ടിട്ടുള്ള ഒരു വാക്ക് ‘സ്വാതന്ത്ര്യ’മാണ്! ‘ഇവിടെ മനുഷ്യന് കള്ളുകുടിക്കാന്‍ പോലും സ്വാതന്ത്ര്യമില്ലേ?’ എന്ന് മദ്യവിരുദ്ധ റാലി കടന്നുപോകുമ്പോള്‍ ചോദിച്ചുപോകുന്ന സാധാരണക്കാരനും, ഇരുവര്‍ക്കും സമ്മതമാണെങ്കില്‍ പ്രായപൂര്‍ത്തിയായവര്‍ കിടപ്പറ പങ്കിടു ന്നത് അവരുടെ സ്വാതന്ത്ര്യമാണെന്നു നിരീക്ഷിക്കുന്ന കോടതിയും,എന്തു കൊറോണ വന്നാലും ഞങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തിന്‍റെമേല്‍ കൈവയ്ക്കാന്‍ സ്റ്റേറ്റിന് അധികാരമില്ലെന്ന് തുറന്നടിച്ച പാശ്ചാത്യജനതയും പറയുന്നത് ‘സ്വാതന്ത്ര്യത്തെ’ക്കുറിച്ചാണ്!
വര്‍ഷാവര്‍ഷം മുടങ്ങാതെ സ്വാതന്ത്ര്യദിനമാഘോഷിക്കു ന്ന പോസ്റ്റ് കൊളോണിയല്‍ രാഷ്ട്രങ്ങളുടെ സ്വാതന്ത്ര്യചിന്ത, അധിനിവേശ ശക്തികളെ തുരത്തിയോടിച്ചതിന്‍റെ അഭിമാനപ്രകടനത്തിലൊതുങ്ങുന്നു. ആഗസ്റ്റ് 15ന് സ്വര്‍ഗ്ഗാരോപണവും ഭാരതസ്വാതന്ത്ര്യവും ചേര്‍ത്താഘോഷിക്കുന്ന നാടാണ് ഭാരതം. ‘സ്വാതന്ത്ര്യ ചര്‍ച്ചയു ടെ’ ചില ആന്തരിക യാഥാര്‍ ത്ഥ്യങ്ങളിലേക്ക് കണ്ണുതുറക്കാനാണീ ലേഖനം.
മനുഷ്യ സൃഷ്ടിയും സ്വാതന്ത്ര്യത്തിന്‍റെ ഉദ്ദേശ്യവും
സ്വാതന്ത്ര്യം എന്നത് മനുഷ്യന്‍ ആര്‍ജ്ജിച്ചെടുക്കുന്നത ല്ല. അത് സൃഷ്ടിയില്‍ തന്നെ അ വനു നല്‍കപ്പെടുന്നതാണ്. എങ്കില്‍ത്തന്നെയും സ്വാതന്ത്ര്യത്തിന്‍റെ ഉപരിമേഖലകള്‍ മനുഷ്യപ്രയത്നംകൊണ്ട് നേടിയെടുക്കണമെന്നാണ് ദൈവം ഉദ്ദേശിച്ചിരിക്കുന്നത്.
മനുഷ്യസൃഷ്ടിയെക്കുറിച്ചുള്ള വി.ഗ്രന്ഥ പരാമര്‍ശങ്ങള്‍ അവന്‍റെ സ്വാതന്ത്ര്യത്തെക്കുറിച്ചാണ് പ്രാഥമികമായും സംസാരിക്കുന്നത്. ‘തന്‍റെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിച്ചു’ എന്ന പ്രസ്താവനയുടെ ഉള്‍പ്പൊരുള്‍ ഏറ്റവും ലളിതമായി പറഞ്ഞാല്‍, ദൈവം തനിക്കുള്ളതിലൊക്കെ മനുഷ്യനെയും പങ്കുചേര്‍ത്തു എന്നാണ്. സ്വാതന്ത്ര്യത്തിന്‍റെ പൂര്‍ണതയാണ് ദൈവം! സ്നേഹത്തിന്‍റെ പൂര്‍ണ്ണതയായ ദൈവം മനുഷ്യനില്‍ സ്നേഹത്തിന്‍റെ കിരണങ്ങള്‍ നിക്ഷേപിച്ച തുപോലെ, പരിമിതികളില്ലാത്ത സ്വാതന്ത്ര്യം തന്നെയായ ദൈവം മനുഷ്യനെയും ആ ഛായ പകര്‍ന്നു നല്‍കി സൃഷ്ടിച്ചു. അതുകൊണ്ടാണ് അവന് തെരഞ്ഞെടുപ്പധികാരമുണ്ടായിരിക്കുന്നതും, ദൈവം അവനോട് ചിലത് ചെയ്യരുത് എന്ന് കല്‍പ്പിക്കേണ്ടി വരുന്നതും. തോട്ടത്തിലെ നന്മതിന്മയുടെ വൃക്ഷത്തി ല്‍നിന്നുപോലും ഫലം പറിക്കാനുള്ള സ്വാതന്ത്ര്യം നല്‍കിയതിന്‍റെ കാരണത്താലാണല്ലോ അങ്ങനെയൊരു കല്‍പ്പനപോലും പ്രസക്തമാകുന്നത്.
സൃഷ്ടിയില്‍ സ്വാതന്ത്ര്യം നല്‍കേണ്ടിവരുന്നതിന് രണ്ട് പ്രധാന കാരണങ്ങളുണ്ട്. ഒന്നാമത്തേത്; അതുകൂടാതെ മനുഷ്യന്‍ മനുഷ്യനാകുകയില്ല എന്നതുതന്നെയാണ്. അവന് പ്രോഗ്രാം ചെയ്തുവച്ച ഒരു യന്ത്രമാകാന്‍ കഴിയും; പക്ഷേ മനുഷ്യനാകില്ല! ഇത് വളരെ വലിയൊരു ദൈവിക രഹസ്യമാണ്. മൃഗത്തിന്‍റെ തലത്തില്‍നിന്നും അ വനെ മനുഷ്യനായുയര്‍ത്തുന്നത്, അവനു നല്‍കപ്പെട്ട സ്വാതന്ത്ര്യമാണ്. മൃഗങ്ങള്‍ സ്വന്തം ചോദനകളാല്‍ നിയന്ത്രിക്കപ്പെടുമ്പോള്‍ മനുഷ്യന്‍ സ്വന്തം വിവേചനാ ശക്തിയും സ്വാതന്ത്ര്യവുമുപയോഗിച്ച് സ്വയം നിയന്ത്രിക്കുന്നു. മനുഷ്യനെ ‘തന്നോളം ഉയര്‍ത്താനും’ തന്‍റെ ആശയസംവേദന (ഇീാാൗിശരമശേീി) ത്തിന്‍റെയും സ്നേഹബന്ധത്തിന്‍റെയും സ്വീകര്‍ത്താവും പങ്കാളിയുമാക്കാനും വേണ്ടിയാണ് ദൈവം അവന് സ്വാതന്ത്ര്യം നല്‍കിയത്. ആ സ്വാതന്ത്ര്യമുപയോഗിച്ച് അവന് തന്‍റെ സ്രഷ്ടാവിനെത്തന്നെയും തള്ളിപ്പറയാന്‍ കഴിയും എന്നു ചിന്തിക്കുമ്പോഴാണ് ദൈവം മനുഷ്യന് ന ല്‍കുന്ന ഈ ദാനത്തിന്‍റെ തീവ്രതയും ഒപ്പം അപകടവും നാം അത്ഭുതത്തോടെ കണ്ടുനില്‍ക്കുന്നത്. അത് ദൈവത്തിന്‍റെ മഹനീയതയുടെ പ്രവൃത്തിയാ ണ്. ദൈവം എത്ര വലിയവനാണെന്നു വ്യക്തമാക്കുന്നതിന്, മനുഷ്യനു സ്വാതന്ത്ര്യം നല്‍കാന്‍ ദൈവമെടുത്ത തീരുമാനത്തെ മാത്രം ചൂണ്ടിക്കാണിച്ചാല്‍മതി.
രണ്ടാമത്തേത് നന്മയും സ്വ ര്‍ഗവുമായി ബന്ധപ്പെട്ടതാണ്. സ്വാതന്ത്ര്യമുണ്ടെങ്കിലേ നന്മ യോ തിന്മയോ ഉള്ളൂ എന്നു നാമറിയണം. ‘വിധി’ എന്ന ഭാരതീയ സങ്കല്പത്തിന്‍റെ പരിമിതിയും പരാധീനതയും ഇവിടെയാണ്. മനുഷ്യന് സ്വാതന്ത്ര്യമില്ല എന്നു തന്നെയാണ് ‘വിധി സങ്കല്‍പ്പ’ ത്തിന്‍റെ ഉള്‍പ്പൊരുള്‍. വിധിയുടെ കളിപ്പാവകളായ മനുഷ്യന്‍ ദൈവത്തിന്‍റെ ‘ലീല’ക്കനുസരിച്ച് പാവകളിക്കുകയാണത്രേ! നക്ഷത്രങ്ങളും ഗ്രഹങ്ങളും അവനെ നിയന്ത്രിക്കുന്നു എന്നു വിശ്വസിക്കുന്നതിനാല്‍ ജാതകവും വാരഫലവും നോക്കി ‘നിശ്ചയിക്കപ്പെട്ട’ വരാനിരിക്കുന്നവ യെ മുന്‍കൂട്ടി കണ്ടെത്താമെന്ന് അ വര്‍ കരുതുന്നു. ഇത് സ്വാഭാ വിക പ്രകൃതി മതങ്ങളുടെ (ചമേ ൗൃമഹ ൃലഹലഴശീിെ) കാഴ്ചപ്പാടാണ്. ദൈവം തന്നെത്തന്നെ വെളിപ്പെടുത്തുന്നതിനു മുന്‍പുള്ള പ്രാ കൃത ദൈവദര്‍ശനമാണിത്.
എന്തുകൊണ്ടാണ് സ്വാതന്ത്ര്യമുണ്ടെങ്കിലേ നന്മയോ തിന്മയോ ഉണ്ടാകൂകയുള്ളൂ എന്നുപറഞ്ഞത്? ഉദാഹരണമായി ഒരാള്‍ പരീക്ഷയ്ക്ക് തോല്‍ക്കുന്നു എന്നു കരുതുക. അതവന്‍റെ വിധിയാണ് എന്ന് ‘വിധി സങ്കല്‍പ’ പ്രകാരം സമാധാനിക്കാം. ഒരുപടികൂടികടന്ന്, ഒരാള്‍ മറ്റൊരാളെ കൊല്ലുകയാണ് എന്നു കരുതുക. കൊല്ലപ്പെട്ടവന്‍റെ സമയമായിരുന്നുവെന്നും അവന്‍റെ വിധിപ്രകാരം അവന്‍റെ അവസാനമായി എന്നും വിധി സങ്കല്‍പ്പം ന്യാ യീകരിക്കും. (ഇത് ക്രൈസ്തവരായ നമ്മുടെയിടയില്‍ പോ ലും വേരുപാകിയിട്ടുള്ള ചിന്തയാണെന്നതാണ് ദയനീയം). തന്മൂലം എന്നു സംഭവിക്കും? വധിച്ചയാള്‍ കുറ്റക്കാരനല്ലാതായിത്തീരും. അവന്‍റെ സമയമായതാണെങ്കിലും ആ സമയം നിശ്ചയിച്ചവനല്ലേ കുറ്റക്കാരന്‍? കൊലപാതകിയാവട്ടെ ആ ദൈവത്തിന്‍റെ വിധിയുടെ ഒരു ഉപകരണം മാത്രവും. അതു ശരിയാകുകയില്ല എന്നു നമുക്കറിയാം. നന്മമാത്രമായ ദൈവത്തിന് തിന്മയുടെ കാരണമാകാനാവി ല്ല! മനുഷ്യന്‍റെ അകൃത്യങ്ങള്‍ക്ക് അവനുത്തരവാദിത്തമു ണ്ട്. ഉത്തരവാദിത്തമുണ്ടാകണ മെങ്കില്‍ അവനില്‍ സ്വാതന്ത്ര്യമുണ്ടാകേണ്ടതുണ്ട്! തന്‍റെ പ്രവൃത്തികള്‍ക്ക് അവന്‍ സ്വയം സ മ്മ തം കൊടുക്കേണ്ടതുണ്ട്.
മറുവശത്ത് നന്മചെയ്യുന്നതിനും മനുഷ്യന് സ്വാതന്ത്ര്യം കൂടിയേ കഴിയൂ! സ്വാതന്ത്ര്യമി ല്ലാത്ത ഒരാള്‍ ചെയ്യുന്ന നന്മ പുണ്യപ്രവര്‍ത്തിയാകില്ല. ഉദാഹരണം പറയാം. ഒരു കുട്ടി കോപ്പിയടിക്കാന്‍ തീരുമാനിച്ച് പരീക്ഷക്കുപോയി എന്നു കരുതുക. പരീക്ഷ എഴുതിക്കൊണ്ടിരിക്കെ, ഒരു വിധത്തിലും കോപ്പിയടിക്കാന്‍ കഴിയാത്തവിധം ടീച്ചേഴ്സ് അടുത്തുനിന്നിരുന്നതിനാല്‍ കോപ്പിയടിക്കാന്‍ കഴിയാതെ കുട്ടി പുറത്തുവന്നിട്ട് ‘ഇന്നു ഞാനൊരു നന്മചെയ്തു: കോപ്പിയടിച്ചില്ല’ എന്നു പറയുന്നു എന്ന് സങ്കല്‍പ്പിക്കുക. അതൊരു നന്മപ്രവൃത്തിയായിരുന്നുവെന്ന് അംഗീകരിക്കാനാവില്ലല്ലോ. അതേസമയം ആ വിദ്യാര്‍ത്ഥി കോപ്പിയടിക്കാനുള്ള അവസരം തനിക്കുണ്ടായിരുന്നിട്ടും സ്വയം വേണ്ടന്നു വച്ചിട്ട് ഇറങ്ങിവരുമ്പോള്‍, ‘ഞാനിന്ന് ഒരുനന്മചെ യ്തു’ എന്ന് പറഞ്ഞാല്‍ നാമതംഗീകരിക്കും. നന്മയോ തിന്മ യോ ചെയ്യാന്‍ സ്വാതന്ത്ര്യമുണ്ടായിരിക്കെ ഒരാള്‍ ചെയ്യുന്ന നന്മയേ നന്മയാകൂ. ദൈവം മനുഷ്യനെ തിന്മ ചെയ്യാന്‍ കഴിവി ല്ലാത്തവനായി സൃഷ്ടിച്ചാല്‍ അ വന് നന്മയും ചെയ്യാനാവില്ല എന്നര്‍ത്ഥം. അപ്പോള്‍ പുണ്യമോ പാപമോ, നന്മയോ തിന്മയോ സംഭവിക്കണമെങ്കില്‍ മനുഷ്യന് സ്വാതന്ത്ര്യം വേണം! എങ്കിലല്ലേ സ്വര്‍ഗ്ഗവും നരകവും ഉണ്ടായിരിക്കാനും കഴിയൂ! അ തുകൊണ്ടാണ് വിധിസങ്കല്‍പം പ്രാചീനവും മനുഷ്യന്‍ കണ്ടെ ത്തിയ ന്യായീകരണവുമാണെന്ന് പറഞ്ഞത്.
ദൈവം തന്നെത്തന്നെ വെളിപ്പെടുത്തുമ്പോഴാണ് ദൈവത്തിന്‍റെ മഹത്വം നാമറിയുന്നത്. അവിടുന്ന് മനുഷ്യനെ ദൈവമക്കളായി സൃഷിച്ചവനാണ്! മക്ക ളും അടിമയും തമ്മിലുള്ള ദൂരം സ്വാതന്ത്ര്യത്തിന്‍റേതാണ്. അതുകൊ ണ്ട് ഈശോ ഇങ്ങനെ അരുള്‍ചെയ്തു, ‘ഞാന്‍ നിങ്ങളെ ദാസ ന്മാര്‍ എന്നു വിളിക്കുകയില്ല!’ സ്വാതന്ത്ര്യം നല്‍കിയതുകൊണ്ടാണ് നാം മക്കളായിത്തീര്‍ന്നത്. ഉന്നതമായ ദൈവമനുഷ്യ ദര്‍ശനത്തിന്‍റെ ദൈവിക വെളിപാടാണിത്.
സ്വാതന്ത്ര്യവും പാപവും
പാപം യഥാര്‍ത്ഥത്തില്‍ നാമിപ്പോള്‍ കണ്ട ഉന്നതമായ ദൈവമനുഷ്യ ദര്‍ശനത്തിന്‍റെ എതിര്‍പ്രവൃത്തിയാണ്. സ്വാതന്ത്ര്യമാണ് മനുഷ്യനെ ദൈവമക്കളാക്കുന്നതെങ്കില്‍ ആ സ്വാതന്ത്ര്യത്തിന്‍റെ ദുരുപയോഗമാണ് പാപം! ആദവും ഹവ്വായും മുതല്‍ സംഭവിക്കുന്നതിതാണ്. സ്വാതന്ത്ര്യം നല്‍കപ്പെട്ട്, മനുഷ്യസ്ഥാനത്തേക്ക് സൃഷ്ടിയാല്‍ ക്ഷണിക്കപ്പെട്ട്, ദൈവമക്കളായവര്‍, അതു വലിച്ചെറിഞ്ഞ് അടിമത്തം വരിക്കുന്നതാണ് പാപം. പാപം അടിമത്തമാണ്. സ്വാതന്ത്ര്യരാഹിത്യമാണ്. അ തുകൊണ്ട് ഈശോ അരുള്‍ചെയ്തു, ‘പാപം ചെയ്യുന്നവന്‍ (പാപത്തിന്‍റെ) അടിമയാണ്’ (യോഹ 8:34). സ്വാതന്ത്ര്യരാഹിത്യമാണ് പാപം; അടിമത്തമാണ ത്. ഒരുവന്‍ ദയനീയമായി തന്‍റെ ശരീരത്തിനോ പ്രവണതകള്‍ ക്കോ വ്യാമോഹങ്ങള്‍ക്കോ ആസക്തികള്‍ക്കോ അടിമയാകുന്നതാണത്.
ഒരാള്‍ എത്ര നന്മചെയ്യു ന്നോ അത്രമാത്രം കൂടുതല്‍ സ്വതന്ത്രനായിത്തീരുന്നു (ഇഇഇ 1733). നന്മയുടെയും നീതിയുടെ യും ശുശ്രൂഷയാണ് സ്വാതന്ത്ര്യം. അത് നന്മയോടുള്ള വിധേയത്വമാണ്. നന്മ എത്രമാ ത്രം സ്വമനസ്സാ ചെയ്യപ്പെടുന്നുവെന്നതിന്‍റെ അടിസ്ഥാനത്തിലാണ് ഒരാളുടെ സ്വാതന്ത്ര്യത്തിന്‍റെ അളവുകള്‍ നിശ്ചയിക്കപ്പെടുന്നത്.
സ്വാതന്ത്ര്യവും സ്വര്‍ഗ്ഗാരോപണവും
മേല്‍പ്പറഞ്ഞ നന്മയ്ക്കായുള്ള സ്വതന്ത്ര സമ്മതത്തിന്‍റെ പശ്ചാത്തലത്തിലാണ് സ്വ ര്‍ഗ്ഗാരോപണം എന്ന വിശ്വാസ സത്യം ദൈവശാസ്ത്രപരമായി അര്‍ത്ഥവത്താകുന്നത്. ‘ഉത്ഭവ പാപത്തിന്‍റെ എല്ലാ മാലിന്യങ്ങളില്‍ നിന്നും ‘സ്വതന്ത്രയാ ക്കി’ സൂക്ഷിക്കപ്പെട്ടിരുന്ന നിര്‍മ്മല കന്യക അവളുടെ ഇഹലോക വാസത്തിന്‍റെ സമാപ്തിയില്‍ ആത്മശരീരങ്ങളോടെ സ്വര്‍ഗ്ഗീയ മഹത്വത്തിലേക്ക് എടുക്കപ്പെട്ടു’ (ഘഏ 59, രള. ജശൗെ തകക, ങൗിശളശരലിശേശൈാൗെ ഉലൗെ, 1950) എന്ന തിരുസഭയുടെ പ്രബോധനം സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതാണ്.
പാപം മൂലം സ്വാതന്ത്ര്യം നഷ്ടമാക്കിയ ആദ്യത്തെ ഹവ്വായുടെ രക്ഷാകര പരിഹാരമാണ് രണ്ടാമത്തെ ഹവ്വായായ മറിയം. അവള്‍ ചെയ്യുന്നത് അനുസരണത്തിന്‍റെ സ്വതന്ത്ര സമ്മതമാണ്. ‘ഇതാ കര്‍ത്താവിന്‍റെ ദാസി. നിന്‍റെ ഹിതം എന്നില്‍ നിറവേറട്ടെ!’ എന്ന സ്വതന്ത്ര സമ്മതം സ്വാതന്ത്ര്യത്തിന്‍റെ ഉദാത്തീകരണമാണ്. സമ്പൂര്‍ണ്ണ നന്മയായ ദൈവത്തിന്‍റെ ഹിതത്തോട് തന്‍റെ ഹിതത്തെ അനുരൂപപ്പെടുത്തുന്നത് സ്വര്‍ഗ്ഗത്തിന്‍റെ അവസ്ഥയാണ്. അവിടെയാണിത് പൂര്‍ണതയില്‍ സംഭവിക്കുന്നത്. ആ സ്വര്‍ഗീയ ബന്ധമാണ് മറിയം ദൈവവുമായി സ്വതന്ത്രമായി സ്ഥാപിക്കുന്നത്. സ്വാതന്ത്ര്യത്തിന്‍റെ ദുര്‍വിനിയോഗം വഴി വന്ന പാപത്തെ അവള്‍ സ്വര്‍ഗ്ഗീയ സ്വാതന്ത്ര്യത്താ ല്‍ പുനഃസ്ഥാപിച്ചു. അപ്പോള്‍ മുതല്‍ അവള്‍ സ്വര്‍ഗ്ഗത്തിന്‍റെ അംഗമായിരിക്കുന്നു.
അവളുടെ ഉറക്കം (മറിയത്തിന്‍റെ ഇഹലോക വാസ സമാപനത്തെ പൗരസ്ത്യ സഭകള്‍ അങ്ങനെയാണ് വിളിക്കുന്നത്. ഡോര്‍മീഷന്‍ ഓഫ് ദ തെയോ തോക്കോസ്) സ്വര്‍ഗ്ഗത്തിന്‍റെ പൂര്‍ണ്ണതയിലേക്കുള്ള ഉണരലാണ്. തന്‍റെ സ്വാതന്ത്ര്യത്തിന്‍റെ ഉദാത്തീകരണം വഴി അവള്‍ സ്വര്‍ഗ്ഗത്തിന്‍റേതായി മാറി. ‘അവള്‍ തന്‍റെ പുത്രന്‍റെ പുനരുത്ഥാനത്തിന്‍റെ മഹത്വത്തില്‍ പങ്കുചേരുകയും അവിടുത്തെ ശരീരത്തില്‍ എല്ലാ അംഗങ്ങളുടെ യും പുനരുത്ഥാനം മുന്‍കൂട്ടി അനുഭവിക്കുകയും ചെയ്യുന്നു’ (ഇഇ ഇ 974). യഥാര്‍ത്ഥത്തില്‍ അവള്‍ നേടിയ ഉന്നതമായ സ്വാതന്ത്ര്യം അവളെ ആദ്യ ഹവ്വായുടെ പതനപൂര്‍വ്വാവസ്ഥയിലേക്കു നയി ച്ചു. അതാണ് അവളുടെ സ്വര്‍ ഗ്ഗാരോപണം.
ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍ അവളുടെ പാപരാഹിത്യമായിരുന്നു അവളുടെ സ്വര്‍ഗ്ഗാരോപണ കാരണമായ സ്വാതന്ത്ര്യം. പാപത്തിന്‍റെ എ ല്ലാവിധത്തിലുള്ള അടിമത്തത്തില്‍ നിന്നും പരിപൂര്‍ണ്ണമായും വിമോചിതയായിരുന്നവള്‍ സമ്പൂര്‍ണമായ സ്വാതന്ത്ര്യം അനുഭവിച്ചു. ദൈവഹിതത്തിന് പൂര്‍ണ്ണമായും കീഴടങ്ങുകവഴി ദൈവത്തിന്‍റെ സ്വാതന്ത്ര്യം അവളുടേതായി. അങ്ങനെ അവള്‍ ഈ ഭൂമിയില്‍ സ്വര്‍ഗ്ഗീയ സ്വാതന്ത്ര്യം അനുഭവിക്കുകയും തന്‍റെ ‘ഉറക്ക’ (ഇഹലോക ജീവിതാവസാനം) ത്തോടെ സ്വര്‍ഗ്ഗത്തിലേക്ക് ഉണരുകയും ചെയ്തു. പാപത്തിന്‍റെ അടിമത്തത്തില്‍ നിന്നും സ്വാതന്ത്ര്യം പ്രാപിക്കുന്ന ആര്‍ക്കും ദൈവം ഈ സ്വര്‍ ഗ്ഗാരോപണം വാഗ്ദാനം ചെയ്യുന്നുണ്ട്.
സ്വതന്ത്ര രാഷ്ട്രത്തിലെ അടിമത്തങ്ങള്‍!
സ്വാതന്ത്ര്യം ബാഹ്യമായി അനുഭവിക്കുമ്പോഴും ആഘോഷിക്കുമ്പോഴും ആന്തരികമായ ചില അടിമത്തങ്ങള്‍ അരങ്ങുവാഴാറുണ്ട്. അവ അദൃശ്യമാകയാല്‍ നാമധികം ആകുലപ്പെടാറില്ലെന്നുമാത്രം. അദൃശ്യമായ ചില അടിമച്ചങ്ങലകള്‍ കൂടി നോക്കാം.
1. ബൗദ്ധിക അടിമത്തം: ബുദ്ധിയുടെയും കാഴ്ചപ്പാടുകളുടെയും മേല്‍ വീണുകിടക്കുന്ന അടിമത്തച്ചങ്ങലകളുണ്ട്. ചില രാഷ്ട്രീയ പാര്‍ട്ടികളുടെ അണി കളെ കണ്ടിട്ടില്ലേ? സ്വന്തം പാര്‍ട്ടി നേതാക്കള്‍ എന്തുചെയ്താ ലും അന്ധമായി ന്യായീകരിക്കു ന്നത് അവരുടെ ബൗദ്ധിക അടിമത്തംകൊണ്ടാണ്. നിരീശ്വരവാദികളെന്നും യുക്തിവാദികളെന്നും അറിയപ്പെടുന്നവ ര്‍ സത്യത്തില്‍ ചില ആശയങ്ങളുടെ അടിമത്തം ബാധിച്ചവരാണ്.
2. സാമ്പത്തിക അടിമത്തം: ഒരാള്‍ക്കോ സമൂഹത്തിനോ സാമ്പത്തിക നിലനില്‍പ്പിന് മറ്റൊന്നിനെ ആശ്രയിക്കാതെ ഗതിയില്ലാതാകുന്ന അവസ്ഥയാണിത്. കോളനിവത്കരണ കാലമൊക്കെ കഴിഞ്ഞുപോയെങ്കിലും ഒരു നവകോളനിവ്യവസ്ഥ നമ്മുടെ നാട്ടിലും നിലനി ല്‍ക്കുന്നുണ്ട്. അന്ധമായ പാശ്ചാത്യ ആരാധനയും വിദേശ വസ്തുക്കളോടുള്ള ഭ്രമം കലര്‍ന്ന ആദരവുമൊക്കെ ഇതിന്‍റെ ഭാഗമാണ്.
3. സാമൂഹിക അടിമത്തം: ജാതിവ്യവസ്ഥയും മേലാളത്വവുമൊക്കെ കടന്നുപോയിട്ടില്ലാത്ത നാടാണ് ഭാരതം. ജാതീയ പാര്‍ട്ടിക ള്‍ മുതല്‍ മേലാളസംഘടനകള്‍ വരെ ഇന്നും നിലനില്‍ക്കുന്നു. ചില സമൂഹങ്ങള്‍ മറ്റുള്ളവയ്ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്ന വിധേയത്വം ഇതിന്‍റെ ഭാഗമാണ്. പുരുഷാധിപത്യത്തിന്‍റെ യോ സ്ത്രീ ആധിപത്യത്തിന്‍റെ യോ ഒക്കെ വിവിധ മുഖങ്ങള്‍ അടിമത്ത സ്വഭാവത്തോടെ പല ഭവനങ്ങളിലും ഇന്നുമുണ്ട്.
4. സുഖാസ്വാദനത്തിന്‍റെ അടിമത്തം: എടുത്തുപറയേണ്ട ഒരു മേഖലയാണിത്. ആഢംബര ഭ്രമവും ഉപഭോഗതൃഷ്ണയും മുതല്‍ ലൈംഗിക അരാജകത്വവും മദ്യത്തിന്‍റെയും മയക്കുമരുന്നിന്‍റെയും അടിമത്തം വരെ ഈ ഗണത്തില്‍ പെടുത്തേണ്ടതുണ്ട്. താത്കാലിക സുഖങ്ങള്‍ക്ക് അടിമപ്പെടുന്നവന്‍ നഷ്ടപ്പെടുത്തുന്നത് തന്‍റെ ശരീരത്തിന്‍റെയും ജീവിതത്തിന്‍റെയുംമേല്‍ ദൈവം അവനു നല്‍ കിയ സ്വാതന്ത്ര്യമാണ്.
ചുരുക്കത്തില്‍ അടിമത്തം അടിസ്ഥാനപരമായി ആന്തരികമാണ്. ബാഹ്യമായ സ്വാതന്ത്ര്യദിനാഘോഷത്തില്‍ അഭിരമിക്കുമ്പോഴും ആന്തരികമായൊരു സ്വാതന്ത്ര്യം എനിക്കെന്തുമാത്രമുണ്ടെന്ന് ചിന്തിക്കേണ്ടതുണ്ട്. പാപത്തെ ഒഴിവാക്കുന്നവന്‍ സ്വാതന്ത്ര്യം പ്രാപിക്കുന്നു. ക്രിസ്തുവാണ് ഒരുവനെ സ്വതന്ത്രനാക്കുന്നത് ‘ബന്ധിതരായവര്‍ക്ക് സ്വാതന്ത്ര്യം പ്രഖ്യാപിക്കാ ന്‍’വന്ന ഈശോ (ലൂക്ക 4:18) യെക്കുറിച്ച് വി. പൗലോസ് ഗലാത്തിയര്‍ക്കുള്ള ലേഖനത്തില്‍ ഇങ്ങനെ എഴുതി: ‘സ്വാതന്ത്ര്യത്തിലേക്ക് ക്രിസ്തു നമ്മെ മോചിപ്പിച്ചു’ (5:1). ആ മോചനത്തിന്‍റെ അച്ചാരവും പ്രതീകവുമാണ് പരിശുദ്ധ കന്യാമറിയത്തിന്‍റെ സ്വര്‍ഗ്ഗാരോപണം. പരിശുദ്ധ മറിയത്തെപ്പോലെ യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിന് നാം അര്‍ഹരാകട്ടെ!

Share on facebook
Share on twitter
Share on whatsapp